പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ജാഗ്രതയിലായി മുന്നണികള്‍. മത്സരരംഗത്ത് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അന്‍വര്‍ തുടരുമെങ്കില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വിജയസാധ്യതയെ സ്വാധീനിക്കാന്‍ അന്‍വറിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തില്‍ വിജയിച്ചില്ലെങ്കിലും ഇരു പാര്‍ട്ടികളുടെയും വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ അന്‍വറിന് സാധിച്ചേക്കും.
ഇടതുപക്ഷം ഇത്തവണ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തിയതിനാല്‍ യുഡിഎഫിനെയാകും അന്‍വറിന്റെ സാന്നിധ്യം മോശമായി ബാധിക്കുക. കഴിഞ്ഞ എട്ടരവര്‍ഷമായി നിലമ്പൂര്‍ എംഎല്‍എ ആയി പ്രചര്‍ത്തിച്ച അന്‍വറിന് പോത്തുകല്ല്,വഴിക്കടവ്,എടക്കര,ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്ന വാശിയിലാണ് എല്‍ഡിഎഫ് ഇത്തവണ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അതേസമയം യുഡിഎഫ് കോട്ടയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുവാന്‍ യുഡിഎഫും ലക്ഷ്യമിടുന്നുണ്ട്.
വി ഡി സതീശന്റെ നോമിനിയാണ് ആര്യാടന്‍ ഷൗക്കത്തെന്ന് അന്‍വര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ടെങ്കിലും ഇത്തരം പ്രചരണങ്ങളെ കോണ്‍ഗ്രസ് ഒന്നിച്ച് തന്നെ നേരിടാനാണ് സാധ്യത.അതേസമയം കഴിഞ്ഞ ദിവസങ്ങളിലടക്കം സതീശനെതിരെ ശക്തമായ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. ഇതിനിടെ ചേര്‍ന്ന മുസ്ലീം ലീഗ് നേതൃയോഗത്തില്‍ പി വി അന്‍വര്‍ വിഷയം വലിച്ചുനീട്ടിയതില്‍ വി ഡി സതീശനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. നിലമ്പൂരില്‍ ജയസാധ്യതയില്ലെങ്കിലും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുക ലക്ഷ്യമിട്ടാണ് ബിജെപി നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മാര്‍ത്തോമ സഭയുമായി വളരെ അടുപ്പമുള്ള ബിജെപി സ്ഥാനാര്‍ഥിക്ക് ക്രിസ്ത്യന്‍ വോട്ടുകളില്‍ കുറച്ചെങ്കിലും സ്വന്തമാക്കാനാവുമെന്ന് ഉറപ്പാണ്.