പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കും; ഇടപെട്ട് പാര്‍ട്ടി

രേണുക വേണു

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (08:13 IST)
P Sasi

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പി.ശശിയെ നീക്കാന്‍ തീരുമാനം. ശശിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലകള്‍ തോറും നടക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണു പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശശി പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നതെന്ന് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 
 
ഓണത്തിനു ശേഷം നിയമസഭാ സമ്മേളനം ആരംഭിക്കും. അതിനു മുന്‍പ് ശശിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രിക്ക് അതീതമായി ആഭ്യന്തര വകുപ്പില്‍ പി.ശശി ഇടപെടല്‍ നടത്തുന്നുവെന്ന ആക്ഷേപം പാര്‍ട്ടി നേതൃത്വത്തിനും ഉണ്ട്. ശശി പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ മാറ്റിനിര്‍ത്തുകയാണ് നല്ലതെന്നും അഭിപ്രായമുള്ളവരാണ് പാര്‍ട്ടി നേതൃത്വത്തില്‍ മിക്കവരും. 
 
ശശിക്കെതിരെ പി.വി.അന്‍വര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല എന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുവെങ്കിലും ആരോപണങ്ങളെ കുറച്ചുകാണുന്നില്ല. ശശിയെ ഒഴിവാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന സൂചന പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്കു നല്‍കിയെന്നാണു റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റാമെന്ന നിലപാടിലേക്ക് പിണറായി വിജയനും എത്തിയെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍