ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യം ഉണ്ടായിരുന്നില്ല; നടന്നത് ക്രൂരമായ കൊലപാതകം; നിയമം എല്ലാവര്‍ക്കും ഒരു പോലെയെന്ന് ജയരാജന് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി

വ്യാഴം, 11 ഫെബ്രുവരി 2016 (15:19 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞദിവസം, ജയരാജന്റെ ജാമ്യാപേക്ഷയ്ക്ക് എതിരെ സി ബി ഐ കോടതിയില്‍ എതിര്‍സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. സി ബി ഐ സമര്‍പ്പിച്ച സത്യവാങ്‌മൂലം പൂര്‍ണമായും അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.  സി ബി ഐ അറസ്റ്റ് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ജാമ്യാപേക്ഷ നല്കിയത്.
 
നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. യു എ പി എ ചുമത്താന്‍ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്. മനോജ് വധക്കേസിലെ മുഖ്യപ്രതിയായ വിക്രമന്‍ പി ജയരാജന്റെ ഉറ്റസഹായി ആയിരുന്നു. ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യം ഇല്ലായിരുന്നെന്നും ഇത് ക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു.
 
ജയരാജന് ജാമ്യം നല്കരുതെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഇന്നലെ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. ജയരാജനാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നും ആസൂത്രണത്തില്‍ ജയരാജന് പങ്കുണ്ടെന്നും സി ബി ഐ കോടതിയില്‍ വാദിച്ചിരുന്നു.
 
സി പി എം രാഷ്‌ട്രീയശക്തി ഉപയോഗിച്ച് കേസിന്റെ ഗതി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സി ബി ഐ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയത്. അതേസമയം, കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും പ്രതിയാക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നുമായിരുന്നു ജയരാജന്റെ വാദം.

വെബ്ദുനിയ വായിക്കുക