ഒരു രൂപയുടെ അഴിമതി പോലും പാമോയിൽ ഇടപാടുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല; വിഎസ് ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങള്‍: മുഖ്യമന്ത്രി

തിങ്കള്‍, 25 ഏപ്രില്‍ 2016 (11:06 IST)
പാമോയിൽ ഇടപാടുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ അഴിമതി പോലും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാമോയിൽ ഇടപാട് സംസ്ഥാന സർക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്‌തത്. പ്രതിപക്ഷത്തിന്റെ കയ്യിലുള്ള ആയുധം വ്യാജ ആരോപണങ്ങൾ മാത്രമാണ്. തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും രണ്ട് ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. വി.എസ് ഉപയോഗിക്കുന്ന പല വാക്കുകളുടേയും അർത്ഥം അദ്ദേഹത്തോട് തന്നെ ചോദിക്കണം. പാമോയിൽ കേസ് സംബന്ധിച്ച് ഉൾപ്പടെ വി.എസ് തന്നോട് ചോദിച്ച ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി നിയമസഭ രേഖകൾ അടക്കമുള്ള ഔദ്യോഗിക രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോൺഗ്രസിന്റേത് വർഗീയതയ്ക്ക് എതിരായ ഉറച്ച നിലപാടാണ്. തങ്ങള്‍ ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കിയാണ്. കേരളത്തിൽ അത് വിലപ്പോകില്ല. ബിഹാറിൽ മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ സിപിഎം കൂട്ടുനിന്നു. 1977ൽ സിപിഎമ്മും ജനസംഘും ഒരു മുന്നണിയിൽ മൽസരിച്ചത് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക