സപ്ലൈകോ ഓണം ഫെയര്‍ ഈമാസം 18 മുതല്‍ ആരംഭിക്കും; ലക്ഷ്യമിടുന്നത് 250 കോടി രൂപയുടെ വില്‍പ്പന

സിആര്‍ രവിചന്ദ്രന്‍

ശനി, 5 ഓഗസ്റ്റ് 2023 (15:07 IST)
ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ് 18 മുതല്‍ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജര്‍മന്‍ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകള്‍ ഒരുക്കുന്നത്.  സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് കോംബോ ഓഫറുകള്‍ അടക്കം വലിയ ഓഫറുകളാണ് നല്‍കുന്നത്. ഇതു പ്രകാരം 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
 
ഓണക്കാലത്ത് 250 കോടി രൂപയുടെ വില്‍പ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്.  ഓണം പ്രമാണിച്ച് 6120 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും 600 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടണ്‍ പഞ്ചസാരയും 15880 മെട്രിക് ടണ്‍ വിവിധ തരം അരികളും 40 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സംഭരിക്കുക.
 
ഓഗസ്റ്റ് 10 ഓടെ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ വില്‍പനശാലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.  മാസത്തിലെ അവസാന നാളുകളില്‍ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്.  ഇതല്ലാതെ മറ്റു തരത്തില്‍ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍