കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

അഭിറാം മനോഹർ

ചൊവ്വ, 3 ജൂണ്‍ 2025 (12:46 IST)
കോണ്‍ഗ്രസ് നേതാവും എഐസിസി പ്രസിഡന്റുമായ കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നല്‍കിയ ആളാണ് സഖാവ് പിണറായി വിജയന്‍. എന്നാല്‍ രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെച്ചുനീട്ട് കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയത് കെ സി വേണുഗോപാലാണെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
പി എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നല്‍കിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയന്‍.
രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തില്‍ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ മനുഷ്യന്റെ പേരാണ് കെ.സി. വേണുഗോപാല്‍.
ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന്,
UDF കണ്‍വെന്‍ഷനില്‍ ചതിയെ കുറിച്ച് പ്രസംഗിച്ചവര്‍ മനസ്സിലാക്കിയാല്‍ നല്ലത്.
 
ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വെന്‍ഷനില്‍ ചതിയെ പറ്റി പ്രസംഗിച്ചവര്‍ മനസിലാക്കിയാല്‍ നന്നെന്നും മുഹമ്മദ് റിയാസ് കുറിപ്പില്‍ കുറിച്ചു. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന കെ സി വേണുഗോപാലിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടാണെന്ന് പറഞ്ഞ് മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്നും 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്ത് നിന്ന് പിടിച്ചെടുത്തെന്നും ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ജില്ലയെ സംശയമുനയില്‍ നിര്‍ത്തി ചതിപ്രയോഗം നടത്തിയെന്നായിരുന്നു നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സി വേണുഗോപാല്‍ പറഞ്ഞത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍