ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത് 2868 പരാതികള്‍; 2757 എണ്ണം തീര്‍പ്പാക്കി

ശ്രീനു എസ്

ബുധന്‍, 11 നവം‌ബര്‍ 2020 (08:28 IST)
ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജിയുടേയും വനിതാ സെല്‍ എസ്.പിയുടേയും നേതൃത്വത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. 
 
ജില്ലാതലത്തില്‍ രൂപീകരിച്ച ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിരവധി പേരുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചു.
 
ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. പുതിയ സംവിധാനം വഴി പരാതിക്കാരെയും എതിര്‍കക്ഷികളെയും നേരിട്ടുകണ്ട് കൗണ്‍സലിംഗ് മുതലായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇത് പോലീസിന് മാത്രമല്ല പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും ഏറെ സൗകര്യപ്രദമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍