ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ച, കര്‍ണാടക നേടിയത് 60000 കോടി രൂപയുടെ നിക്ഷേപം: കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 ജൂണ്‍ 2022 (15:04 IST)
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് അയല്‍ സംസ്ഥാനങ്ങള്‍ ശതകോടികളുടെ നിക്ഷേപം സമാഹരിച്ചപ്പോള്‍ , കേരളം അതില്‍ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. വികസന കാര്യത്തില്‍ ലക്ഷ്യബോധമില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയല്‍ , മന്‍സൂഖ് സിങ് മാണ്ഡവ്യ, ഹര്‍ദ്ദീപ് സിംഗ് പുരി എന്നിവര്‍ നയിച്ച ഇന്ത്യന്‍ സംഘത്തില്‍ കര്‍ണ്ണാടക, മഹരാഷട്ര , തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ അവിടങ്ങളിലെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഈ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് . 
 
പങ്കെടുത്ത സംസ്ഥാനങ്ങള്‍ക്ക് അവിശ്വസനീയമായ രീതിയില്‍ നിക്ഷേപം ആര്‍ജ്ജിക്കാനായി. കര്‍ണ്ണാടകത്തിന് 60,000 കോടിയും മഹാരാഷ്ട്രക്ക് 30,000 കോടിയും രൂപയുടെ നിക്ഷേപം ലഭിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കും 1500 കോടി രൂപക്കു മേല്‍ നിക്ഷേപം ലഭിച്ചിട്ടുണ്ട്. കേരളം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ലൈഫ് സയന്‍സ് - ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്താണ് തെലങ്കാന 4200 കോടിയുടെ നിക്ഷേപം നേടിയത്.
 
ഈ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കേണ്ട സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനം ചെയ്യുകയാണ് നടപടിക്രമം. കേന്ദ്ര സര്‍ക്കാരിനോടുള്ള നിഷേധ സമീപനമാണ് കേരളത്തിലെ തൊഴില്‍ രഹിതര്‍ക്കുള്ള സുവര്‍ണ്ണാവസരം തുലച്ചത്.
 
തൊഴിലില്ലായ്മ ഏറ്റവും ഗുരുതരമായ കേരളം എന്തുകൊണ്ട് ഈ അവസരം ഉപയോഗിച്ചില്ലെന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നല്‍കണം. കേരളത്തില്‍ നിക്ഷേപമിറക്കിയവരെ അയല്‍ സംസ്ഥാനങ്ങളിലേക്ക് തല്ലി ഓടിക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാരിന് വിരുത്. കേരളത്തില്‍ നേരായ വികസനത്തില്‍ താല്പര്യമില്ലെന്നാണോ അതോ ഇക്കാര്യത്തിലുള്ള അജ്ഞതയാണോ  സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാഞ്ഞതിലൂടെ നല്‍കുന്ന സന്ദേശം.
 
പരിസ്ഥിതിയേയും പാവങ്ങളേയും ദ്രോഹിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിട്ട കെ. റെയിലല്ലാതെ മറ്റൊരു വികസന പദ്ധതിയുമില്ലെന്നതാണ് പിണറായി സര്‍ക്കാരിന്റെ ദുരവസ്ഥ. ഇത് നാട്ടിലെ ആദ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. മദ്യവും ലോട്ടറിയും അല്ലാതെ മറ്റു വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍