രണ്ടു മരണങ്ങളിൽ കൂടി ജോളിക്ക് പങ്കെന്ന് സംശയം; ഒരാൾ മരിച്ചത് അപകടത്തിൽ, മറ്റെയാളെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

അനില്‍ ജയിംസ്

ബുധന്‍, 9 ഒക്‌ടോബര്‍ 2019 (12:52 IST)
പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയമെന്ന് ബന്ധു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകൻ സുനീഷ്, അഗസ്റ്റിന്റെ മകൻ വിൻസന്റ് എന്നിവരുടെ മരണങ്ങളിൽ ജോളിക്ക് പങ്കുള്ളതായാണ് സംശയമുയരുന്നത്.
 
അഗസ്റ്റിന്റെ മകൻ വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്നമ്മ മരിച്ച ശേഷം 2002ൽ തന്നെയാണ് വിൻസന്റ് മരിച്ചത്. ടോം തോമസിന്റെ മരണശേഷം 2008 ജനുവരിയിൽ റോഡപകടത്തിലാണ് ഡൊമിനിക്കിന്റെ മകൻ സുനീഷ് കൊല്ലപ്പെട്ടത്. സുനീഷിന്റെ അമ്മയാണ് മരണത്തിൽ സംശയമുന്നയിച്ച് രംഗത്ത് വന്നത്. സുനീഷിനെ കൊലപ്പെടുത്താൻ ജോളി ക്വട്ടേഷൻ കൊടുത്തതയും സംശയമുയരുന്നുണ്ട്.
 
സുനീഷിന്റെ ഡയറിക്കുറിപ്പുകളാണ് സംശയത്തിന് അടിസ്ഥാനമെന്ന് സുനീഷിന്റെ അമ്മ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. താൻ ഒരു ട്രാപ്പിൽ അകപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന വരികൾ സുനീഷ് ഡയറിയിൽ എഴുതിയിരുന്നതായി അമ്മ പറഞ്ഞു. സുനീഷ് മരിച്ച സമയത്ത് അത് അത്ര കാര്യമായി എടുത്തിരുന്നില്ല.
 
ഇപ്പോൾ കൂടുതൽ മരണങ്ങളിൽ ജോളിക്ക് പങ്കുള്ളതായി മനസിലാക്കുമ്പോൾ സംശയം വർധിക്കുന്നുവെന്നും അവർ വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയെ കുറിച്ചായിരിക്കാം എഴുതിയിരിക്കുന്നതെന്നും വിചാരിച്ചതായി സുനീഷിന്റെ അമ്മ പറഞ്ഞു. വിൻസന്റിനും സുനീഷിനും ജോളിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍