മുഖ്യമന്ത്രി ഇടപെട്ടു; എസ്ഐ ഷിബു സർവീസിലേക്കില്ല - ഉത്തരവ് മരവിപ്പിച്ച് സർക്കാര്‍

വ്യാഴം, 30 മെയ് 2019 (18:57 IST)
കെവിൻ കൊലക്കേസിൽ സസ്പെൻഷനിലുള്ള കോട്ടയം ഗാന്ധിനഗർ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്.

എസ്ഐയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.  മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പരാതി വിശദമായി പരിശോധിച്ചു നടപടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.‌

ഗാന്ധിനഗർ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി 28നാണ് ഉത്തരവിറക്കിയത്. ഷിബുവിനെ സർവ്വീസിൽനിന്നും പിരിച്ചുവിടാനുള്ള നിയമമില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീരുമാനം. നടപടി വിവാദമായത്തോടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു.

ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിശദീകരണം. കേസിലെ മുഖ്യ പ്രതി സാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച ബിജുവിനെ പിരിച്ചു വിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍