വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ട്രിനിറ്റി സ്‌കൂളിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (12:23 IST)
കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടിയ പത്താംക്ലാസുകാരി മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
 
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി മരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിരുന്നില്ല. സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 
 
സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഇരുവരും ഒളിവിലാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍