പിണറായി മിന്നൽപ്പിണറായി; കേരളം ചുവന്നു

ജോൺസി ഫെലിക്‌സ്

ഞായര്‍, 2 മെയ് 2021 (15:32 IST)
പ്രതിപക്ഷത്തിൻറെ ആരോപണസുനാമിയുടെ തിരയിളക്കത്തെ വെറും ബക്കറ്റിലെ വെള്ളമാക്കിമാറ്റി പിണറായി വിജയൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം ചുവക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനും ഉയർത്തിയ പ്രതിരോധത്തെ തച്ചുതകർത്താണ് പിണറായിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തുടർച്ച സൃഷ്ടിക്കുന്നത്. 
 
കഴിഞ്ഞ തവണത്തേക്കാൾ വലിയ സീറ്റുനിലയോടെയാണ് ഇടതുപക്ഷം അധികാരത്തിലേക്ക് എത്തുന്നത്. വലിയ അട്ടിമറികൾ പലതുനടത്തിയാണ് ഇടതുമുന്നണിയുടെ അധികാരത്തുടർച്ചയുണ്ടാകുന്നത്. ശബരീനാഥൻ, ബൽറാം പോലെയുള്ള യുവനേതാക്കളെ തകർത്തെറിഞ്ഞുകൊണ്ടാണ് എൽ ഡി എഫ് മുന്നേറുന്നത്.
 
കെ കെ ശൈലജയും പിണറായി വിജയനും അരലക്ഷത്തിനപ്പുറമുള്ള ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോൾ ഇത് ജനത നൽകിയ അംഗീകാരമായി മാറുകയാണ്. കോവിഡ് കാലത്ത്, നിപ്പ കാലത്ത്, മഹാപ്രളയങ്ങളുടെ കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ച് സംരക്ഷിച്ച സർക്കാരിന് ജനങ്ങൾ തിരികെ നൽകിയ സമ്മാനമായി ഇത് മാറുന്നു.
 
കേരളത്തിൽ കോൺഗ്രസ് അപ്രസക്തമാകുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമാകുകയാണ്. മുസ്ലിം ലീഗിനും പിന്നിൽ മാത്രം സീറ്റുനില നേടുന്നതോടെ കോൺഗ്രസിൻറെ നില അങ്ങേയറ്റം പരുങ്ങലിലായി. എന്നാൽ അതിനേക്കാൾ മോശം അവസ്ഥയിലാണ് കേരളത്തിലെ ബി ജെ പി.
 
കഴിഞ്ഞ തവണ വിജയിച്ച നേമം പോലും ഇത്തവണ നേടാൻ ബി ജെ പിക്ക് കഴിഞ്ഞില്ല. കേരളത്തിൽ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടി താക്കോൽ കാട്ടിലെറിഞ്ഞുകളഞ്ഞിരിക്കുന്നു പിണറായി വിജയൻ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍