കമ്പകക്കാനത്തെ കൂട്ടക്കൊലയ്‌ക്ക് പിന്നില്‍ മന്ത്രവാദത്തട്ടിപ്പെന്ന് സ്ഥിരീകരിച്ചു; അന്വേഷണം തമിഴ്‌നാട്ടിലേക്ക് - കസ്‌റ്റഡിയിലുള്ളവര്‍ക്ക് കൊലയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു

ഞായര്‍, 5 ഓഗസ്റ്റ് 2018 (16:26 IST)
കമ്പകക്കാനത്തെ കൂട്ടക്കൊല മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടെന്ന് പൊലീസിന്റെ സ്ഥിരീകരണം. സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ ഷിബു, ഇര്‍ഷാദ്, രാജശേഖരന്‍ എന്നിവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കേരളമൊട്ടാകെ ഇവര്‍ പലതരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നു. ഇവര്‍ക്ക് കൂട്ടക്കൊലയില്‍ പങ്കുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇവരെ ഇടുക്കി എആർ ക്യാംപിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന് കൊലപാതകത്തില്‍ അറിവുള്ളതായും സൂചനയുണ്ട്.

കസ്‌റ്റഡിയിലുള്ളവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. സ്‌പെക്ട്ര, വിരലടയാളം തുടങ്ങിയ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൃഷ്‌ണന്‍ ആഭിചാരക്രീയകള്‍ ചെയ്യുകയും നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് പലരില്‍ നിന്നും പൂജയുടെ പേരില്‍ പണം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍