ശബരിമല കാണിക്കയില്‍ 40 കോടിയുടെ വര്‍ദ്ധനവെന്ന് ദേവസ്വം മന്ത്രി; ക്ഷേത്രത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ പ്രചാരണം ഏശിയില്ല

ചൊവ്വ, 16 ജനുവരി 2018 (12:04 IST)
ശബരിമലയിലെത്തുന്ന തുക സര്‍ക്കാര്‍ മറ്റുള്ള ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയാണെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണം ഏശിയില്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല കാണിക്ക വരുമാനത്തില്‍ 40 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 40,80,27,913 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. 245,94,10,007 രൂപയാണ് ആകെ മൊത്ത വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 205 കോടി രൂപയായിരുന്നുവെന്നും ബിജെപി നടത്തിയ അനാവശ്യ പ്രചരണം ഭക്തര്‍ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് ഇതിലൂടെ കണ്ടതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
 
ആന്ധ്രാ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി വ്യാപകമായ പ്രചരണങ്ങളാണ് നടത്തിയിരുന്നത്. ഭരിക്കുന്ന സര്‍ക്കാര്‍ മാത്രമല്ല, പാര്‍ട്ടിക്കു വേണ്ടിയും ശബരിമലയിലെ പണം കൊണ്ടപോകുന്നു എന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്.ശബരിമലയിലേതടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ മറ്റുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍