തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം വഴി ഹണി ട്രാപ്പില്‍ കുടക്കി യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു; 19കാരിയും സുഹൃത്തും അറസ്റ്റില്‍

ശ്രീനു എസ്

ബുധന്‍, 22 ഏപ്രില്‍ 2026 (12:41 IST)
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദത്തിലായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി ആക്രമിച്ച് കൊള്ളയടിച്ച കേസില്‍ 19 കാരിയും സുഹൃത്തും അറസ്റ്റില്‍. ശ്രീകാര്യം ചെല്ലമംഗലം സ്വദേശിനിയായ സൂര്യ (19), പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശിയായ കൈലാസ് (20) എന്നിവരാണ് പ്രതികള്‍. കീഴ്‌തൊണ്ണക്കല്‍ തച്ചപ്പള്ളി സ്വദേശിയാണ് ഇര. സൂര്യ ഇന്‍സ്റ്റാഗ്രാം വഴി ഇരയുമായി ബന്ധം സ്ഥാപിച്ച് ഏപ്രില്‍ 18 ന് പ്രലോഭിപ്പിച്ച് പാങ്ങപ്പാറയിലേക്ക് വരുത്തിയതായി പോലീസ് പറഞ്ഞു. 
 
നിര്‍ദ്ദേശ പ്രകാരം യുവാവ് സ്ഥലത്തെത്തിയപ്പോള്‍ അവിടെ കാത്തുനിന്ന സൂര്യയുടെ സുഹൃത്തുക്കള്‍ അയാളെ നിര്‍ബന്ധിച്ച് സ്‌കൂട്ടറില്‍ കയറ്റി.
പിന്നീട് ഇരയെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന് സമീപമുള്ള സംഗീത നഗറിനടുത്തുള്ള ആളൊഴിഞ്ഞ കുളപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ശാരീരികമായി ആക്രമിച്ചു. ബിയര്‍ കുപ്പി കൊണ്ട് തലയില്‍ അടിച്ചതായും തുടര്‍ന്ന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രതി ഇരയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ നിര്‍ബന്ധിച്ചു. 
 
മറ്റൊരു മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് 2,500രൂപ അയയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആക്രമണത്തിനും കവര്‍ച്ചയ്ക്കും ശേഷം പ്രതി ഇരയെ ഉപേക്ഷിച്ച് സ്ഥലം വിട്ടതായി പരാതിയില്‍ പറയുന്നു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍