K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

രേണുക വേണു

വെള്ളി, 9 മെയ് 2025 (14:23 IST)
K.Sudhakaran vs V.D.Satheesan: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് കെ.സുധാകരനെ നീക്കിയതില്‍ അതൃപ്തി രൂക്ഷം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുധാകരനെയും പരിഗണിക്കേണ്ടി വരുമെന്ന പേടിയില്‍ വി.ഡി.സതീശന്‍ നടത്തിയ നീക്കങ്ങളാണ് കെപിസിസി അധ്യക്ഷനെ മാറ്റുന്നതിലേക്ക് നയിച്ചതെന്ന് സുധാകരനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. 
 
സതീശന്റെ അപ്രമാദിത്തത്തിനു സുധാകരന്‍ ഒരു വിലങ്ങുതടിയായിരുന്നു. പലവട്ടം സുധാകരനോടുള്ള താല്‍പര്യക്കുറവ് സതീശന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ കെ.സി.വേണുഗോപാലിനെ സ്വാധീനിച്ച് ദേശീയ നേതൃത്വത്തോടു ആവശ്യപ്പെട്ടത് സതീശനാണെന്ന് സുധാകരന്‍ വിഭാഗം കരുതുന്നു. തനിക്കൊരു വെല്ലുവിളിയായി സുധാകരന്‍ നില്‍ക്കുന്നത് ഒഴിവാക്കുകയായിരുന്നു സതീശന്റെ ലക്ഷ്യം. മുന്‍പും പലവട്ടം സുധാകരനെ നീക്കാന്‍ സതീശന്‍ കളിച്ചിട്ടുണ്ടെന്നാണ് ആരോപണം. 
 
സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നാല്‍ തനിക്കെതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ബലപ്പെടുമെന്ന് സതീശന്‍ കരുതിയിരുന്നു. രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, ശശി തരൂര്‍ തുടങ്ങി പല പ്രമുഖ നേതാക്കളും സുധാകരനൊപ്പം ചേര്‍ന്നിരിക്കുന്നത് തനിക്കെതിരെ നീങ്ങുകയെന്ന ലക്ഷ്യത്തോടെയാണെന്നും സതീശന്‍ ഭയപ്പെട്ടു. ഇക്കാരണങ്ങളാണ് സുധാകരനെ നീക്കാന്‍ തുടര്‍ച്ചയായി ദേശീയ നേതൃത്വത്തോടു ആവശ്യപ്പെടുന്ന നിലയിലേക്ക് സതീശനെ കൊണ്ടെത്തിച്ചത്. 
 
അതേസമയം തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ സതീശനുണ്ടെന്ന് മനസിലാക്കിയ സുധാകരന്‍ ദേശീയ നേതൃത്വത്തിനു മുന്നില്‍ ഉപാധികള്‍ മുന്നോട്ടുവച്ചു. ആന്റോ ആന്റണി കെപിസിസി അധ്യക്ഷനായാല്‍ സതീശന്‍ കൂടുതല്‍ ശക്തനാകും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് കണ്ണൂരില്‍ നിന്നുള്ള സണ്ണി ജോസഫിനായി സുധാകരന്‍ ദേശീയ നേതൃത്വത്തോട് വാദിച്ചത്. സുധാകരനുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. 
 
തനിക്കെതിരെ കരുക്കള്‍ നീക്കിയ വി.ഡി.സതീശനും കെ.സി.വേണുഗോപാലിനും അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു സുധാകരന്‍. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ദേശീയ നേതൃത്വം നിര്‍ബന്ധിച്ചതോടെ സുധാകരനു വഴങ്ങേണ്ടിവന്നു. അപ്പോഴും താന്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധി അംഗീകരിക്കണമെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടു. ആന്റോ ആന്റണിക്കു പകരം സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകണമെന്ന ഡിമാന്‍ഡാണ് സുധാകരന്‍ മുന്നോട്ടുവെച്ചത്. മറ്റു വഴികളില്ലാതെയായപ്പോള്‍ ദേശീയ നേതൃത്വത്തിനും സുധാകരന്റെ ആവശ്യം അംഗീകരിക്കേണ്ടിവന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍