ഐഎസ് പോലുള്ള വിപത്തുകൾക്കെതിരെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിക്കണം; പ്രചരിക്കുന്ന വാര്‍ത്തകളുടെ പേരില്‍ സാമുദായിക ധ്രുവീകരണ നീക്കം ശരിയല്ല – ആന്റണി

തിങ്കള്‍, 11 ജൂലൈ 2016 (18:33 IST)
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള വിപത്തുകൾക്കെതിരെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എകെ ആന്റണി. ഐഎസ് ബന്ധം ആരോപിച്ച് സാമുദായിക ധ്രുവീകരണം നടത്തുന്നത് ശരിയല്ല. ഇതിന്റെ പേരില്‍ മുസ്‍ലിം സമുദായത്തിനെതിരെ പ്രചാരണം നടത്താനുമുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്ന് കാണാതായവരെല്ലാം ഐഎസിൽ ചേർന്നതായി സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിലെ മുസ്‌ലിം സമുദായം   ഐഎസിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും ചെറുപ്പക്കാർ ഐഎസിലേക്ക് പോയിട്ടുണ്ടെന്നുവച്ച് മുസ്‌ലിം വിഭാഗത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ആന്റണി വ്യക്തമാക്കി. മലയാളികളുടെ തിരോധാനത്തിൽ ആശങ്കയുണ്ട്. ചിലർ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ കൂടി പരിഗണിച്ച് വേണം കേന്ദ്ര ഏജൻസികൾ‌ അന്വേഷണം നടത്താന്‍. മുസ്‍ലിം സമുദായവും രാഷ്ട്രങ്ങളുമാണ് ഐഎസ് ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്. നിലവിലെ സാഹചര്യം ആശങ്ക പകരുന്നതാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക