ഇടുക്കി ഡാം തുറക്കുന്നത് ചരിത്രം; 2018ല്‍ തുറന്നത് 26വര്‍ഷത്തിന് ശേഷം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 7 ഓഗസ്റ്റ് 2022 (17:38 IST)
ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്.  വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായി ഡാം ചെറിയ കാലയളവില്‍ തുറന്നു.
 
1981 ല്‍ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ  23.42 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, നവംബര്‍ 10  മുതല്‍ 14 വരെ  9.46 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ലാണ്  പിന്നെ ഡാം തുറന്നത്. അന്ന്  78.57 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബര്‍ 12 മുതല്‍ 16  വരെ  26.16 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 16 മുതല്‍ 23 വരെ  52.41 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്.
 
26 വര്‍ഷങ്ങള്‍ക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. അതൊരു ചരിത്രമായിരുന്നു. റെക്കോര്‍ഡ് വെള്ളമാണ് അന്ന് ഡാമില്‍ നിന്ന് തുറന്നു വിട്ടത്.  1068.32 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 8 വരെ  1063.23 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഒക്ടോബര്‍ 7 മുതല്‍ 9 വരെ 5.09 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നത്. 2021 ല്‍ ഡാം തുറന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു 3 മാസത്തിനുള്ളില്‍ 4 തവണയാണ് അന്ന് ഡാം തുറന്നത്. ഒക്ടോബര്‍ 19 മുതല്‍ ഒക്ടോബര്‍ 27 വരെ  46.29 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും,  നവംബര്‍ 14 മുതല്‍  16 വരെ  8.62 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 18 മുതല്‍ 20 വരെ 11.19 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, ഡിസംബര്‍ 7 മുതല്‍ 9 വരെ  8.98 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് അന്ന് തുറന്നു വിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍