നാശം വിതച്ച മഴയ്‌ക്ക് ഇനി അൽപ്പം വിശ്രമം; ശക്തി പ്രാപിച്ച് വാരാന്ത്യത്തോടെ വീണ്ടുമെത്തും

ചൊവ്വ, 17 ജൂലൈ 2018 (07:35 IST)
സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വ്യാപക കെടുതി. ചൊവ്വാഴ്‌ച മഴയുടെ ശക്തി കുറയുമെങ്കിലും 19ന് വീണ്ടും ന്യൂനമർദ്ദം പിറവിയെടുക്കാൻ സാധ്യതയുണ്ട്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. വാരാന്ത്യത്തോടെ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
 
ഈ കാലയളവിൽ കിട്ടേണ്ട ശരാശരി മഴ 105 സെമീ ആണ്. എന്നാൽ സംസ്ഥാനത്ത് 122 സെമീ മഴയാണ് ലഭിച്ചത്. അതായത്, ജൂൺ ഒന്ന് മുതൽ പതിനാറ് വരെ സംസ്ഥാനത്ത് കിട്ടേണ്ട മഴയിലും 16 ശതമാനം അധിക മഴ നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച എറണാകുളത്തും കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിലുമാണ് റെക്കോഡ് മഴ പെയ്തത്– 23 സെന്റീമീറ്റർ.
 
മറ്റിടങ്ങളിലെ മഴ: പിറവം (22 സെമീ), മൂന്നാർ (20), പീരുമേട് (19), കൊച്ചി വിമാനത്താവളം (16), കുമരകം, ആലുവ, ഇടുക്കി, തൊടുപുഴ (15), കോട്ടയം, ചേർത്തല (14), ആലപ്പുഴ, ചെങ്ങന്നൂർ, ആയൂര്‍ കുരുടാമണ്ണില്‍ (12), ചാലക്കുടി, കൊടുങ്ങല്ലൂർ (11), കോന്നി, ഹരിപ്പാട് (10).

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍