എം‌എല്‍‌എമാര്‍ക്കെതിരെ നടപടി വേണം; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

ശനി, 14 മാര്‍ച്ച് 2015 (17:28 IST)
നിയസഭയില്‍ ഉണ്ടായ അസാധാരണ സംഭവങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച കേരളാ ഗവര്‍ണര്‍ പി സദാശിവം സഭയില്‍ പ്രശ്നങ്ങളുണ്ടാക്കിയ എം‌എല്‍‌എമാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. സഭയില്‍ ഉണ്ടായ സംഭവങ്ങളേപ്പറ്റി പ്രതിപക്ഷവും ഭരണപക്ഷവും ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നിലപാട് സ്വികരിച്ചത്. മാത്രമല്ല സഭയിലുണ്ടായിട്ടുള്ള സംഭവങ്ങളേപറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്പീക്കറുടെ കത്തും സഭയിലെ വീഡിയോ ദൃശ്യങ്ങളും, മാധ്യമ റിപ്പോര്‍ട്ടുകളും പരിശോധിക്കുമെന്നും രാജ്ഭവന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

ധനമന്ത്രി കെ‌എം മാണി ബജറ്റവതരിപ്പിച്ചത് ചട്ടപ്രകാരമല്ല എന്ന് കാണിച്ച് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. കൂടാതെ ബിജെപി നേതാക്കളും ഇതേ ആവശ്യവുമായി ഗവര്‍ണറേ കണ്ടിരുന്നു. ഇതിനു പിന്നാലെ ഗവര്‍ണര്‍ സ്പീക്കറോടും നിയമസഭാ സെക്രട്ടറിയൊടും വിശദീകരണമാവശ്യപ്പെട്ടിരുന്നു. സ്പീക്കറും സെക്രടറിയും സഭയിലുണ്ടായ സംഭവങ്ങളേപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് എന്ന് രാജഭവന്റെ പത്രക്കുറുപ്പില്‍ പറയുന്നു. നിയമസഭയിലുണ്ടായ സംഭവത്തെ ‘അഭികാമ്യമല്ലാത്ത സംഭവങ്ങള്‍‘ എന്നാണ് രാജ്ഭവന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അത്യപൂര്‍വമായാണ് നിയമസഭാ നടപടികളില്‍ ഗവര്‍ണര്‍ ഇടപെടുന്നത്. അതിനാല്‍ തന്നെ വിഷയത്തെ രാജ്ഭവന്‍ ഗൌരവമായി തന്നെ കാണുന്നു എന്ന് സൂചനയുണ്ട്. ഭരണഘടനയുടെ 356‌മത്തെ വകുപ്പനുസരിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഭരണ സ്തംഭനം ഉണ്ടാകുമ്പൊള്‍ ആണ് ഈ വകുപ്പനുസരിച്ച് ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിക്ക്  റിപ്പോര്‍ട്ട് നല്‍കുന്നത്. വിഷയം ദേശീയ ശ്രദ്ധ നേടിയതൊടെയാണ് കടുത്ത നിലപാടുകളുമായി ഗവര്‍ണേ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഭരണസ്ഥംഭനത്തിനു തുല്യമായ അവസ്ഥ എന്നാണ് രാജ്ഭവന്‍ കണക്കാക്കുന്നത് എന്നാണ് സൂചനകള്‍.

കൂടാതെ സഭയില്‍ മോശമായി പെരുമാറിയ എം‌എല്‍‌എമാര്‍ക്കെതിരെ നടപടി വേനമെന്നും അത് അത്യാവശ്യമാണെന്നുമുള്ള നിലപാടിലാണ് രാജ്ഭവന്‍ എത്തിയിരിക്കുന്നത്. അതേസമയം ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ വനിതാ എം‌എല്‍‌എമാരെ കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെയും നടപടി വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍; സ്പീക്കര്‍ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ അംഗീകരിച്ചിരിക്കുന്നതിനാല്‍ പ്രതിപക്ഷ എം‌എല്‍‌എമാരെ പുറത്താക്കിയേക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക