പിഴ അടയ്ക്കാം, ഞങ്ങളെ വെറുതെ വിടണം; കോടതിയില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍

ചൊവ്വ, 10 ഓഗസ്റ്റ് 2021 (13:50 IST)
പിഴയടയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും വെറുതെ വിടണമെന്നും ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങള്‍. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് പൊലീസ് ശ്രമമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് ആരോപിച്ചു. 

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടെ ആറ് വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ആര്‍.ടി.ഒ. ഓഫീസില്‍ 7,000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പ്രധാന പരാതി. ഇതുപ്രകാരം പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒന്‍ന്‍പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.
 
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകള്‍ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പൊലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍