ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐ‌പി ശരത്തെന്ന് സംശയം

തിങ്കള്‍, 17 ജനുവരി 2022 (21:48 IST)
നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസിലെ വി.ഐ.പി. ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ശരത്തെന്ന് സംശയം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് വിവരം. ആലുവയിലെ ശരത്തിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തി.
 
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ബാലചന്ദ്രകുമാര്‍ നല്‍കിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. 
 
ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി 8.30 ഓടെയാണ് അവസാനിച്ചത്. സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്ത്. ശരത്ത് ഒളിവിലാണെന്നാണ് പുതിയതായി കിട്ടുന്ന വിവ‌രം.
 
ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്ത്. മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഇയാളാണ്. അതേസമയം ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജിന്റെ ഫ്‌ളാറ്റിലും ഇന്ന് റെയ്‌ഡ് നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍