ദിലീപിന് തിരിച്ചടി, നടി അക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് വനിതാ ജഡ്ജി; 9 മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതിയുടെ നിർദേശം

തിങ്കള്‍, 25 ഫെബ്രുവരി 2019 (16:59 IST)
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം എന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കോടതി മാറ്റരുതെന്നും വനിതാ ജഡ്ജിയെ നിയമിക്കരുതെന്നും കാട്ടി നടൻ ദിലീപും മുഖ്യ പ്രതിയായ പൾസർ സുനിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. 
 
സി ബി ഐ കോടതിയിലെ ജസ്റ്റിസ് ഹണി വർഗീസിനായിരിക്കും കേസിൽ വിചാരണക്ക് ചുമതല. കേസിൽ 9 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കാൻ ശ്രമിക്കണം എന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. 
 
വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണം എന്നുകാട്ടി ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നു. പീഡിപ്പിക്കപ്പെട്ട ഓരോരുത്തരം കോടതി മാറ്റണം എന്നാവശ്യപ്പെട്ടാൽ എന്തു ചെയ്യുമെന്നും കോടതി മാറ്റുന്നത് ശരിയല്ല എന്നും ദിലിപ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
 
എന്നാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഹർജികൾ എന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കേണ്ടേ എന്ന് ദിലീപിനോട് ആരാഞ്ഞ ജഡ്ജി കോടതി മാറ്റുന്നതിനല്ല വനിതാ ജഡ്ജിയെ നിയോഗിക്കുന്നതിനാണ് ഇര ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍