കസ്‌റ്റഡി മരണം; രേഖകളില്‍ പൊലീസ് കൃത്രിമത്വം കാണിച്ചു

ചൊവ്വ, 21 ജൂലൈ 2015 (10:36 IST)
പാലാ മരങ്ങാട്ടുപിളളിയില്‍ പൊലീസ് കസ്ററഡിയിലെടുത്ത ശേഷം മരിച്ച സിബിയുടെ മരണത്തില്‍ പൊലീസ് കൃത്രിമത്വം കാണിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ പൊലീസ് ഗുരുതരമായ വീഴ്‌ച വരുത്തി. മരണത്തില്‍ പൊലീസ് മനപൂര്‍വ്വം കൃത്രിമത്വം വരുത്താന്‍ ശ്രമിച്ചുവെന്നും ആരോപണം ശക്തമായി.

സിബിയുടെ മരണത്തെ തുടര്‍ന്ന് തയ്യാറാക്കിയ എഫ്ഐആര്‍ ഉള്‍പ്പെടെയുളള രേഖകളില്‍ പോലീസ് കൃത്രിമത്വം കാണിച്ചു. സിബി ആശുപത്രിയില്‍ കഴിയുമ്പോള്‍ തയ്യാറാക്കിയ മൂന്ന് എഫ്ഐആറുകളും പൊലീസ് ഗൂഢാലോചന നടത്തിയശേഷം ഉണ്ടാക്കിയതാണെന്ന് സിപിഎം ആരോപിച്ചു. ഇതിനിടെ സിബിയുടെ ദേഹത്ത് 28-ഓളം മുറിവുകള്‍ ഉളളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

സിബിയുടെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ പൊലീസ് പാലിച്ചില്ലെന്നും കേസ് സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതിന്റെ ഭാഗമായി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക