പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂർണമായും നഷ്ടപ്പെട്ടു: ചെന്നിത്തല

ബുധന്‍, 21 ഡിസം‌ബര്‍ 2016 (16:39 IST)
ഇടതു സർക്കാരിന്റെ കീഴിൽ പൊലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയ്ക്ക് സമയമില്ലെങ്കിൽ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നും എറണാകുളം മഹാരാജാസ് കോളജില്‍ ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ ചെന്നിത്തല ആരോപിച്ചു.
 
കേരളാ പൊലീസ് ഇപ്പോള്‍ പിന്തുടരുന്ന കിരാതമായ ഫാസിസ്റ്റ് സ്വഭാവമാണ് ഈ സംഭവത്തോടെ പുറത്തു വന്നത്. കമല്‍ സി ചവറയ്ക്കെതിരേയും നദീര്‍ എന്ന യുവാവിനെതിരെയും പൊലീസ് കൈക്കൊണ്ട നടപടി ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ വ്യാപകമായ പ്രതിഷേധമുയര്‍ത്തിയതാണ്. ഇത്തരത്തിലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കുകയും ചെയ്തതാണ്. അതിനുപിന്നാലെയാണ് ഈ സംഭവമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 
 
പൊലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിയ്ക്ക് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇടതു സര്‍ക്കാരിന്റെ കീഴില്‍ കുട്ടികള്‍ ചുവരെഴുത്ത് നടത്തുന്നതും കൊടിയ കുറ്റമാണോ? എസ് എഫ് ഐക്കാരും സി പി എമ്മുകാരും ഇതുവരെ ചുവരെഴുത്തൊന്നും നടത്തിയിട്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു. കവിതാ ശകലങ്ങളാണ് കുട്ടികള്‍ ചുവരില്‍ എഴുതിയത്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി വാതോരാത പ്രസംഗിക്കുന്ന ഇടതു പക്ഷ ഭരണത്തിന് കീഴില്‍ ഇത്തരമൊരു സംഭവുമുണ്ടായത് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു.    

വെബ്ദുനിയ വായിക്കുക