കൂട്ടമാനഭംഗത്തിന് വാഹനത്തില്‍ സ്ഥലം ഒരുക്കി; വീഡിയോയിൽ വിവാഹനിശ്ചയത്തിന്റെ മോതിരം കാണണമെന്നും ദിലീപ് ആവശ്യപ്പെട്ടു

വ്യാഴം, 23 നവം‌ബര്‍ 2017 (15:05 IST)
കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയോട് ദിലീപിന് തീര്‍ത്താല്‍ തീരാത്തപകയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റിൽവച്ച് നടിയെ ആക്രമിക്കാനായിരുന്നു ദിലീപ്, പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.  
 
ടെമ്പോ ട്രാവലറില്‍ വെച്ച് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ആ വാഹനത്തില്‍ വെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തണമെന്ന നിര്‍ദേശവും ദിലീപ് സുനിക്ക് നല്‍കിയെന്നും ഇത്തരത്തില്‍ ചെയ്യുന്നതിനായി വാഹനത്തിന്റെ മധ്യത്തിൽ സ്ഥലവും ഡ്രൈവർ ക്യാബിനിൽനിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 
 
നടി വിവാഹിതയാകാൻ പോകുകയാണെന്നും അതിനു മുമ്പ് തന്നെ കൃത്യം നടത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മാത്രമല്ല, വിവാഹനിശ്ചയത്തിന്റെ മോതിരം വീഡിയോയില്‍ കാണണമെന്ന പ്രത്യേകം നിർദേശവും ദിലീപ് സുനിക്ക് നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ , നടിയുടെ മുഖം വീഡിയോയിൽ വ്യക്തമായി പതിയണമെന്ന ആവശ്യവും ദിലീപ് മുന്നോട്ടുവച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍