വിചാരണ ഒരു വർഷത്തിനുള്ളിൽ തീർക്കണം, പ്രത്യേക കോടതി സ്ഥാപിക്കണം; അന്വേഷണ സംഘം മുഖ്യമന്ത്രിയെ കാണും

വ്യാഴം, 23 നവം‌ബര്‍ 2017 (10:26 IST)
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന നിലപാടിൽ അന്വേഷണസംഘം. കേസിൽ വിചാരണ വേഗത്തില്‍ നടത്തണമെന്ന ആവശ്യവുമായി അന്വേഷണസംഘം സര്‍ക്കാരിനെ സമീപിക്കും.
 
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. വിധി ഒരുവർഷത്തിനുള്ളിൽ നടപ്പിലാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും.
 
കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാന്‍ സാധ്യതയുണ്ട്. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നും അന്വേഷണസംഘം നിരീക്ഷിക്കുന്നു. പീഡന കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശവും പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കും.
 
650 പേജുകളടങ്ങിയതാണ് അനുബന്ധ കുറ്റപത്രം. 1452 അനുബന്ധ രേഖകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ രേഖകളടക്കം ഗൂഡാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചു കഴിഞ്ഞു. സിനിമാ മേഖലയില്‍ നിന്നു ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും സാക്ഷികളാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍