മന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത മാണിക്കില്ല: വിഎസ്

വ്യാഴം, 11 ഡിസം‌ബര്‍ 2014 (17:49 IST)
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരായി വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മാണിക്ക് ഇനി മന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാണി രാജിവെക്കാന്‍ തയാറായില്ലെങ്കില്‍ മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറാകണമെന്നും. അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വകവുമായി മുന്നോട്ട് പോകണമെങ്കില്‍ മാണി രാജിവെച്ച് മാറി നില്‍ക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോടു മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കെഎം മാണിക്കെതിരായ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമത്തിലെ 7, 13(1)D പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ധനമന്ത്രി കെഎം മാണി ബാറുടമയായ ബിജു രമേശില്‍ നിന്ന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും. ആദ്യ ഗഡുവായി ഒരു കോടി രൂപ മാണി കൈക്കൂലിയായി വാങ്ങിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവസാനമായി പണം നല്‍കിയത് ഏപ്രില്‍ രണ്ടിന് മാണിയുടെ വസതിയില്‍ വെച്ചാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക