ഇന്ധന വില വര്‍ദ്ധിപ്പിച്ചത് ശൗചാലയം നിര്‍മിക്കാന്‍, വാഹനമുള്ളവരെല്ലാം ധനികര്‍: കണ്ണന്താനം

ശനി, 16 സെപ്‌റ്റംബര്‍ 2017 (15:41 IST)
ഇന്ധന വിലവർദ്ധനയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിലവര്‍ദ്ധനവ് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമുള്ള തീരുമാനമാണ്. ഇതിലൂടെ കിട്ടുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നത്. വാഹനമുള്ളവരെല്ലാം ധനികരാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനമുള്ളവർ പട്ടിണി കിടക്കുന്നവല്ല. ഇവരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. രാജ്യത്ത് 30ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. രാജ്യത്ത് 67 ശതമാനം ആള്‍ക്കാര്‍ വീടും ശൗചാലയവും ഇല്ലാതെ കഴിയുമ്പോള്‍ അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനായി ഇന്ധന വിലവർദ്ധന ആവശ്യമാണെന്നും കണ്ണന്താനം വ്യക്തമാക്കി.

വീട് നിര്‍മ്മിക്കുക, ദേശീയപാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് കോടിക്കണക്കിന് പണം ആവശ്യമുണ്ട്. ഈ പണം സമാഹരിക്കാനാണ് വില വര്‍ദ്ധനവുകള്‍. സര്‍ക്കാര്‍ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക് എത്തുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് അല്‍ഫോണസ് കണ്ണന്താനം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍