പ്രതീക്ഷിച്ചതു തന്നെ നടന്നു, താരങ്ങള്‍ കാണേണ്ടവരെ കണ്ടു, സുനി ഇനി മിണ്ടില്ല; ഒടുവില്‍ ഇതും പുറത്തായി

ശനി, 8 ജൂലൈ 2017 (12:33 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിലെ അന്വേഷണം സങ്കീര്‍ണ്ണമായി തുടരവെ  കേസില്‍ വന്‍ ഇടപെടലുകള്‍ നടക്കുന്നതായി സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നിയമോപദേശകരുമായി ആരോപണവിധേയരായ സിനിമാ താരങ്ങള്‍ ബന്ധപ്പെട്ടുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്‌ക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്, ജയിലില്‍വച്ചെഴുതിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടരുത് - എന്നീ രണ്ട് ആവശ്യങ്ങളാണ് താരങ്ങള്‍ സുനിയുടെ നിയമോപദേശകരെ കണ്ട് ആവശ്യപ്പെട്ടതെന്നാണ് സൂചന. അതേസമയം, ഇതു സംബന്ധിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കി സുനിയുടെ സഹതടവുകാര്‍ പൊലീസിനെ വെട്ടിലാക്കിയത് നിയമോപദേശകരില്‍ നിന്നും ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്നും സംശയം നിലനില്‍ക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് സുനിയിപ്പോള്‍.

സുനിയും കൂട്ടരും പരസ്‌പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് ആരോപണവിധേയരെ രക്ഷിക്കാനാകാം എന്നാണ് പൊലീസ് സംശയിക്കുന്നു. സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി പറഞ്ഞതിനു ശേഷമാണ് പ്രമുഖ താരങ്ങള്‍ പ്രതിയുടെ നിയമോപദേശകരെ കണ്ടതെന്നാണ് അറിയുന്നത്.

സുനിയും ജയില്‍ അധികൃതരും ഭീഷണിപ്പെടുത്തിയതിനാലാണ് കത്തെഴുതിയതെന്ന് വിപിന്‍ലാല്‍ പറഞ്ഞതും കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. പുറത്തുവന്ന കത്തിനെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ആരോപണവിധേയരായ ദിലീപ്, നാദിര്‍ഷ, കാവ്യ മാധവന്‍ എന്നിവരെ കോര്‍ത്തിണക്കി കത്തെഴുതിയത് എന്തിനാകാമെന്നാണ് അന്വേഷിക്കുന്നത്.

ആരോപണം നേരിടുന്നവര്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണുള്ളതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക