കൈക്കൂലി ചോദിച്ച പൊലീസിനെതിരെ അമ്മ പരാതി നൽകി, മകൻ ഉൾപ്പെടെ മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകരോട് പ്രതികാരം തീർത്ത് 'ആക്ഷൻ ഹീറോ ബിജു'

വെള്ളി, 17 ഫെബ്രുവരി 2017 (13:50 IST)
കൈ‌ക്കൂലി ചോദിച്ച പൊലീസുകാരനെതിരെ അമ്മ പരാതി നൽകിയെന്ന് ആരോപിച്ച മകനടക്കം മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് പഞ്ഞിക്കിട്ടു. ബത്തേരി സ്വദേശികളായ രാഹുല്‍ (16) നിധീഷ് (18), സിദ്ദിഖ് (18), എന്നിവരാണ് ബത്തേരി പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
 
ഒരു കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ അമ്മയിൽ നിന്നും പൊലീസ് കൈക്കൂലി ചോദിച്ചുവെന്ന് ആരോപിച്ച് അവർ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കളെ ആക്രമിച്ചതെന്നാണ് ഉയരുന്ന ആരോപണം.
 
രണ്ടുവര്‍ഷം മുന്‍പ് ചുമതലയെടുത്ത എസ്‌ഐക്കെതിരെ കൈക്കൂലി അടക്കമുള്ള നിരവധി പരാതികളുണ്ട്. സ്വന്തമായി നിയമങ്ങള്‍ നടപ്പാക്കുകയാണ് ഇയാളുടെ രീതി. ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് മര്‍ദ്ദിക്കുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണെന്ന് നാട്ടുകാർ പറയുന്നു. ഇതുകൊണ്ടൊക്കെ എസ്‌ഐ ബിജു ആന്റണിയെ ആക്ഷന്‍ ഹീറോ ബിജു എന്നാണ് നാട്ടുകാര്‍ വെറുപ്പോടെ വിളിക്കുന്നത്.

വെബ്ദുനിയ വായിക്കുക