ഇന്നസെന്റിന് വിദേശ ചികിത്സയ്‌ക്കുള്ള സഹായം നല്‍കും: മുഖ്യമന്ത്രി

ബുധന്‍, 12 ഓഗസ്റ്റ് 2015 (13:47 IST)
വീണ്ടും അർബുദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ചികിത്സ തേടിയ നടനും എംപിയുമായ ഇന്നസെന്റിന് വിദേശത്തു പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിസഭയോഗ തീരുമാനങ്ങൾ വിശദീകരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വീണ്ടും അർബുദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെയാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെ ഇന്നസെന്റ് തന്നെയാണ് രോഗവിവരം പറഞ്ഞത്. നേരത്തെ അർബുദ രോഗത്തിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ഇന്നസെന്റ് സിനിമയില്‍ സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് എറണാകുളത്തെ ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയിലായിരുന്നു.

ചികിത്സ തേടിയെങ്കിലും എംപി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവർത്തന നിരതമായിരിക്കുമെന്ന് ഇന്നസെന്റ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അർബുദ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയുമായിരുന്നുവെന്നും താരം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക