ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന് കെ സി ജോസഫ്
തിങ്കള്‍, 22 ജൂലൈ 2013 (15:33 IST)
PRO
അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന് മന്ത്രി കെ സി ജോസഫ് . ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണെന്നും ഇതു കുറയ്ക്കാതെ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ പോലും ചാരായം ഉപയോഗിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കണം. ആദിവാസികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യും. ഫണ്ട് ഒരു തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം ഭക്ഷണം കഴിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.
മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശിശുമരണത്തിന് കാരണം ഗര്‍ഭിണികളിലെ മദ്യപാനമാണെന്ന പ്രസ്താവനയുമായി മന്ത്രി കെ സി ജോസഫ് രംഗത്തെത്തിയത്.
കോട്ടയത്ത് പി സി ജോര്‍ജിനൊപ്പം പങ്കെടുത്ത ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയിട്ടില്ല. പരിപാടി പൂര്‍ത്തിയാകുന്നതിന് മുന്പ് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ താന്‍ ഇറങ്ങിപ്പോയി എന്ന തരത്തിൽ വാർത്ത നൽകി. അതുകണ്ട് മറ്റു ചാനലുകളും വാര്‍ത്ത നല്‍കുക ആയിരുന്നുവെന്നും ജോസഫ് പറഞ്ഞു.