ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്

വെള്ളി, 16 ജൂണ്‍ 2017 (15:52 IST)
ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കടയ്ക്കൽ കണ്ണംകോട് മിച്ചഭൂമിയിൽ താമസം വലിയ പൊടിയൻ എന്ന 52 കാരനായ പൊടിയനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിനും പതിനയ്യായിരം രൂപ പിഴയും വിധിച്ചത്.
 
2011 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  വാമനപുരം തൂങ്ങിയിൽ ലക്ഷം വീട് കോളനിയിൽ കൊച്ചാപ്പിയുടെ മകൾ സുമതി എന്ന 50 കാരിയാണ്കൊല്ലപ്പെട്ടത്. സ്ഥിരം മദ്യപാനിയായ ഭർത്താവ് പൊടിയൻ ദേഹോപദ്രവം സഹിക്കവയ്യാതെ സുമതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.
 
എന്നാൽ 2011 സെപ്തംബർ പതിനൊന്നിന് വീട്ടിനടുത്തുള്ള തോട്ടിൽ മകൾ ബിന്ദുവിനൊപ്പം തുണികഴുകുന്ന സമയത്ത് ഭർത്താവ് പൊടിയൻ പിറകിലൂടെ  വന്ന് വെട്ടിക്കൊല്ലുകയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.  

വെബ്ദുനിയ വായിക്കുക