കലാഭവന്‍ മണിയുടെ മരണം: നടന്‍ ജാഫര്‍ ഇടുക്കിയെ ചോദ്യം ചെയ്തു; വിഷാംശത്തെക്കുറിച്ച് കൂടുതല്‍ പരിശോധനയ്ക്ക് ശേഷം വ്യക്തമാകും

തിങ്കള്‍, 7 മാര്‍ച്ച് 2016 (14:41 IST)
നടന്‍ കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ പൂര്‍ണമായും തകരാറിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തില്‍ മെഥനോളിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രാസപരിശോധനാഫലം ലഭിക്കണം.
 
അതേസമയം, കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടദിവസം അദ്ദേഹത്തിനൊപ്പം സല്‍ക്കാരത്തില്‍ പങ്കെടുത്ത നടന്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പടെയുള്ള അഞ്ചുപേരെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന പശ്ചാത്തലത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് ജാഫര്‍ ഇടുക്കിയെ ചോദ്യം ചെയ്തത്.
 
മദ്യത്തില്‍ വിഷാംശം ഉണ്ടായിരുന്നു എങ്കില്‍ ഒപ്പം സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടാകാത്തത് സംശയത്തിന് കാരണമായിരുന്നു. ഗുരുതരമായ കരള്‍ രോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും ദുരൂഹത പൂര്‍ണമായും നീങ്ങണമെങ്കില്‍ രാസപരിശോധനാഫലത്തിന്‍റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.
 
കലാഭവന്‍ മണിയുടെ അകാലവിയോഗത്തില്‍ നടുങ്ങിനില്‍ക്കുന്ന കേരളം, ആ മരണത്തിന് പിന്നിലെ ദുരൂഹതകളുടെയും കെട്ടഴിയണമെന്ന് ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക