ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്‍സ് കിടിലന്‍ ആയിരുന്നുവെങ്കിലും ആദ്യരാത്രിയിൽ വരന് ജയിൽവാസം

തിങ്കള്‍, 10 ജൂലൈ 2017 (14:54 IST)
ഒളിച്ചോട്ടത്തിനിടെയുണ്ടാകുന്ന തീവ്രമായ നിമിഷങ്ങള്‍ സിനിമയില്‍ മാത്രമല്ല സംഭവിക്കുന്നത്. യതാർഥ  ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് തവനൂർ അതളൂർ സ്വദേശിയായ യുവാവും പൊന്നാനി സ്വദേശിയായ യുവതിയും.

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ ഒളിച്ചോടുക, പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനിടെ ആക്രമിക്കുക, ഒരുമിച്ചു താമസം, എന്തിനും ഏതിനും കൂട്ടുകാരുടെ അകമഴിഞ്ഞ സഹായം എന്നിങ്ങനെയുള്ള ഒളിച്ചോട്ടത്തിന്റെ സകല ചേരുവകളുമുണ്ടായിരുന്നു ഇവരുടെ പ്രണയ സാഫല്യത്തിന് മുമ്പ്.

വീട്ടുകാര്‍ കട്ട കലിപ്പില്‍ നിന്നതോടെ യുവതിയേയും കൂട്ടി യുവാവ് കഴിഞ്ഞദിവസം വയനാട്ടിലെത്തി മുറിയെടുത്ത് താമസം തുടങ്ങി. സുഹൃത്തുക്കൾ കാണാന്‍ എത്തിയതോടെ ഇരുവര്‍ക്കും കൂടുതല്‍ ധൈര്യംവച്ചു. എല്ലാവരും കൂടി വാഹനത്തില്‍  കറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി പൊലീസിന്റെ വലയിലായതോടെ കാമുകിയേയും കൂട്ടുകാരെയും മറന്ന് യുവാവ് മുങ്ങി. രക്ഷപ്പെടുന്നതിനിടെ പൊലീസുമായി ചെറിയ ഉന്തും തള്ളുമുണ്ടാവുകയും ചെയ്‌തു. ഇതിനിടെ കൂട്ടത്തിലൊരാള്‍  വൈത്തിരി പൊലീസിന്റെ പിടിയിലായി.

ഈ സമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊന്നാനി പൊലീസിൽ പരാതി നൽകി. പൊലീസ്  അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. തുടര്‍ന്ന് വയനാട്ടിൽനിന്നു യുവതിയേയും യുവാവിനെയും പൊലീസ് പിടികൂടി പൊന്നാനി കോടതിയിലെത്തിച്ചു.കോടതിയില്‍ എത്തിയ യുവതി കാമുകനൊപ്പം പോകണമെന്ന് വാശിപിടിച്ചു.

ഇതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടെന്ന കേസിൽ കാമുകനെ അറസ്റ്റ് ചെയ്യാൻ വൈത്തിരി പൊലീസ് എത്തി. ഇതോടെ പൊന്നാനി സിഐ വിഷയത്തില്‍ ഇടപെടുകയും സ്റ്റേഷനിൽവച്ച് ഇരുവരുടെയും വിവാഹം നടത്തുകയും ചെയ്‌തു.

വിവാഹശേഷം കാമുകനെ വൈത്തിരി പൊലീസിനും യുവതിയെ ബന്ധുക്കൾക്കും കൈമാറി. യുവാവിനെതിരെ കേസുള്ളതിനാല്‍ കോടതിയിൽ ഹാജരാക്കി. ഇതോടെ ആദ്യരാത്രിയിൽ സബ്ജയിലിൽ കഴിയേണ്ടി വന്നു സാഹസികനായ  കാമുകന്.

വെബ്ദുനിയ വായിക്കുക