ഐ വി ശശി - മലയാള സിനിമയുടെ തീരാനഷ്ടം: ജഗദീഷ്

ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:03 IST)
മലയാള സിനിമയുടെ തീരാനഷ്ടമായിരുന്നു അന്തരിച്ച സംവിധായകൻ ഐ വി ശശിയെന്ന് നടൻ ജഗദീഷ്. എടുക്കുന്ന ഓരോ ചിത്രങ്ങളും തന്റെ ആദ്യ ചിത്രമാകണമെന്ന രീതിയിലായിരുന്നു അദ്ദേഹം എടുത്തിരുന്നതെന്ന് ജഗദീഷ് പ്രതികരിച്ചു.
 
'ഏത് തരം സബ്ജക്ടും തന്റേതായ രീതിയിൽ എടുക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു
അദ്ദേഹത്തിനായി ഒരു വലിയ പ്രൊജക്ട് മനസ്സിലുണ്ടായിരുന്നു, ഇക്കാര്യത്തെ കുറിച്ച് അദ്ദേഹവുമായി ചർച്ചയും നടന്നിരുന്നു. അത് ഇനി നടക്കില്ലല്ലോ. വലിയൊരു നഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. - ജഗദീഷ് പറഞ്ഞു.
 
മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തയാളാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു. 
 
1968ൽ എ വി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായായായിരുന്നു ഐ വി ശശിയുടെ തുടക്കം. ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് 1982 ൽ ആരൂഡത്തിന് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കി.
 
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. മൃഗയ, അതിരാത്രം,  ഇൻസ്പെകർ ബൽറാം, അവളുടെ രാവുകൾ, ദേവാസുരം, ഇതാ ഇവിടെ വരെ, അടിയൊഴുക്കുകൾ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തികൂടിയാണ് ഐ വി ശശി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍