മാർക്കിസ്റ്റുകാർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്, ഇത് കണ്ണൂരല്ല എറണാ‌കുളമാണ്; കോൺഗ്രസ് നേതാവിന്റെ ഭീഷണി വൈറലാകുന്നു

തിങ്കള്‍, 30 ജനുവരി 2017 (15:06 IST)
മകനെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായ രീതിയിൽ മുന്നറിയിപ്പുമായി അച്ഛൻ. രാഷ്ട്രീയക്കളത്തിലെ പുതിയ രീതിയാണിത്. എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥി വിവേകിനെ മർദ്ദിച്ച സംഭവത്തിലാണ് വിവേകിന്റെ പിതാവും ഐഎന്‍ടിയുസി ദേശീയസെക്രട്ടറിയും സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ കെ പി ഹരിദാസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
വിവേകിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ ക്കുറിച്ചാണ് ഭീഷണി. ഇനി തന്റെ മകനെ തൊട്ടാല്‍ തിരിച്ചടി കട്ടായമെന്ന് നേതാവ് വ്യക്തമാക്കുന്നു. മാര്‍ക്‌സിസ്റ്റുകാരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് കണ്ണൂരല്ല, എറണാകുളമാണ് എന്നും ഹരിദാസ് ഓര്‍മ്മിപ്പിക്കുന്നു. തന്റെ മകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തില്ലെങ്കില്‍ ശരിയാക്കി കളയുമെന്നാണ് നേതാവിന്റെ ഭീഷണി.
 
രാഷ്ട്രീയത്തില്‍ സ്വന്തം മക്കള്‍ പോകേണ്ട, നാട്ടുകാരുടെ മക്കള്‍ പോയാല്‍ മതിയെന്നും ഇദ്ദേഹത്തിന് ഉറപ്പ് തന്നെ. മകന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ താന്‍ വിലക്കിയിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരാരും മക്കളെ രാഷ്ട്രീയത്തിലേക്ക് വിടില്ലെന്നും ഹരിദാസ് വ്യക്തമാക്കി. മകനോട് ഈ പണിക്ക് പോകേണ്ടെന്ന് പറഞ്ഞതാണെന്നും ഹരിദാസ് പറയുന്നു.

വെബ്ദുനിയ വായിക്കുക