അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സിപിഎം പാര്‍ട്ടി ഗ്രാമങ്ങളെ നിലനിര്‍ത്തുന്നത്: ഉമ്മന്‍ചാണ്ടി

ബുധന്‍, 18 മെയ് 2016 (21:42 IST)
ധര്‍മടം പഞ്ചായത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കള്ളവോട്ട് ചെയ്തവരില്‍ പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുണ്ട്. ഇതിന് പുറമെ മറ്റു പഞ്ചായത്തുകളിലും വന്‍ തോതില്‍ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സി പി എം പാര്‍ട്ടി ഗ്രാമങ്ങളെ നിലനിര്‍ത്തുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരത്തില്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കൈത്തുന്ന ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയാണ് സി പി എം തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തെ 124 മുതല്‍ 139 വരെയുള്ള അഞ്ച് ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വ്യാകമായി കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരേ ആളുകള്‍ തന്നെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യു ഡി എഫ് തെരഞ്ഞുടുപ്പ് കമ്മീഷന് പരാതി നല്‍കി. 23 പേര്‍ കള്ള വോട്ട് ചെയ്തതായി യു ഡി എഫ് നേതൃത്വം ആരോപിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക