സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്റ്രി; ആലുവ പൊലീസ് ക്ലബിന് മുന്നില്‍ ആദ്യമെത്തിയത് അപ്പുണ്ണിയുടെ ഡ്യൂപ്പ് !

തിങ്കള്‍, 31 ജൂലൈ 2017 (11:50 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചനക്കേസിൽ, നടൻ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത് അതീവ നാടകീയമായി. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് വന്‍ മാധ്യമപ്പടയായിരുന്നു ക്ലബിന് മുന്നില്‍ കാത്തുനിന്നത്. 
 
ഇതേത്തുടർന്ന്, പൊലീസ് ക്ലബിന്റെ പ്രധാന വഴിയിൽനിന്നു മാറി മറ്റൊരു വഴിയിൽ അപ്പുണ്ണിയോടു ഏകദേശം മുഖസാദൃശ്യമുള്ള ഒരാൾ 10.40ഓടെ എത്തി. മൊബൈലില്‍ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഉടന്‍ തന്നെ അതേയെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തുടർന്ന് പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാൾ അകത്തു പ്രവേശിക്കുകയും പൊലീസ് വന്ന് അകത്തേക്കു ഇയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
 
ഇതിനു പിന്നാലെയായിരുന്നു യഥാർഥ അപ്പുണ്ണി കാറിൽ പൊലീസ് ക്ലബിലെത്തിയത്. അതേസമയം, ആദ്യം വന്നയാൾ അപ്പുണ്ണിയുടെ സഹോദരനാണെന്നും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചതാണെന്നും അഭ്യൂഹമുണ്ട്. മുൻപും ചോദ്യം ചെയ്യലിനായി പൊലീസ് നോട്ടിസ് നൽകിയിരുന്നെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി അതിനോട് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിർദേശിച്ചായിരുന്നു അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. 

വെബ്ദുനിയ വായിക്കുക