വിസിയുടെ വീടിനു പകരം ഭാര്യ പിതാവിന്റെ വീട്ടിൽ ഉപരോധം നടത്തി എബിവിപിക്കാർ; അമളി പിണഞ്ഞെന്ന് മനസിലാകാതെ 15 മിനിറ്റോളം മുദ്രാവാക്യം വിളി

ശനി, 20 ജൂലൈ 2019 (15:29 IST)
കെ എസ് യുവിനു പിന്നാലെ അമളി പിണഞ്ഞ് എ ബി വി പിയും. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീടെന്ന് കരുതി എബിവിപിക്കാര്‍ ഉപരോധിച്ചത് അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ വീട്. ഇക്കാര്യമൊന്നും വി സി അറിഞ്ഞതുമില്ല. 
 
ഏകദേശം 15 മിനിറ്റോളം എബിവിപി പ്രവർത്തകർ കേരളാ വിസി മഹാദേവന്‍ പിളളയുടെ ഭാര്യ പിതാവും ലയോള കോളേജിലെ മുന്‍ അധ്യാപകനുമായ ടിഎസ്എന്‍ പിളളയുടെ വീടിനു മുന്നിൽ മുദ്രാവാക്യം വിളി നടത്തി. സംഭവത്തിൽ 4 പേരെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി.
 
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീട് ഉപരോധിക്കാനാണ് രാവിലെ 7 മണിയോടെ എബിവിപിയുടെ നാല് സംസ്ഥാന നേതാക്കള്‍ കൊച്ചുളളൂരിലെ അര്‍ച്ചന നഗറിലെത്തിയത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആദ്യം കണ്ട വീടിന്റെ ഗേറ്റ് തളളിതുറന്ന് അകത്ത് കയറി വരാന്തയിലിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. പ്രവർത്തകർക്ക് വീട് മാറിയ വിവരം അവർ അറിഞ്ഞതുമില്ല. 
 
മുന്‍പ് കണ്‍ടോണ്‍മെന്റ് എസ്‌ഐയെ സ്ഥലംമാറ്റിയെന്ന് ആരോപിച്ച് കെഎസ്‌യുക്കാര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ ഉപരോധത്തെ അതേ എസ്‌ഐ തന്നെ ലാത്തിചാര്‍ജ് ചെയ്തത് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വീട് മാറി കയറിയുളള എബിവിപിയുടെ ഉപരോധം ചിരി പടര്‍ത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍