ബെഹ്‌റയെ കുടുക്കി ദിലീപ്, പള്‍സര്‍ സുനി വിളിച്ച വിവരം താന്‍ ഡി‌ജി‌പിയെ അറിയിച്ചിരുന്നു; ദിലീപിനെതിരായ ഗൂഢാലോചന പുറത്തുവരുമെന്ന് പി സി ജോര്‍ജ്ജ്

വ്യാഴം, 10 ഓഗസ്റ്റ് 2017 (16:20 IST)
ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നുതന്നെ ഡി ജി പി ലോക്‍നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന് ദിലീപ്. ഏപ്രില്‍ പത്തിനാണ് ബെഹ്‌റയെ വിളിച്ചതെന്നും ബെഹ്‌റയുടെ സ്വകാര്യ നമ്പരിലേക്കാണ് വിളിച്ചതെന്നും ദിലീപ് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.
 
പള്‍സര്‍ സുനി വിളിച്ചത് 20 ദിവസത്തോളം മറച്ചുവച്ചു എന്നായിരുന്നു പൊലീസിന്‍റെ വാദം. ജയിലില്‍ നിന്ന് കത്തുവന്നതിന് ശേഷമാണ് ദിലീപ് പരാതിപ്പെടാന്‍ തയ്യാറായതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പള്‍സര്‍ സുനി വിളിച്ചത് അന്നുതന്നെ ബെഹ്‌റയെ അറിയിച്ചിരുന്നു എന്നാണ് ദിലീപ് ഇപ്പോള്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. 
 
എന്നാല്‍, ഈ കേസില്‍ ലോക്നാഥ് ബെഹ്‌റ മറ്റാരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു. ഇത് വലിയ ഒരു ഗൂഢാലോചനയാണ്. ഹൈക്കോടതിയുടെ ഇടപെടല്‍ കൂടിയുണ്ടായാല്‍ ദിലീപിനെതിരായ ഗൂഢാലോചനയും പുറത്തുവരുമെന്നും ജോര്‍ജ്ജ് പറഞ്ഞു. 
 
ദിലീപിനെതിരെ ചിലര്‍ കള്ളത്തരങ്ങള്‍ മെനയുകയാണ്. ഈ കള്ളത്തരത്തിന് കൂട്ടില്ലാത്ത മാന്യന്‍‌മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സത്യം പുറത്തുപറയും. നല്ല പൊലീസുകാര്‍ ഇനിയും ഈ വൃത്തികേടിന് കൂട്ടുനില്‍ക്കില്ല. സുനിയെക്കൊണ്ട് ജയിലില്‍ നിന്ന് വിളിപ്പിച്ചതില്‍ പോലും പൊലീസിന്‍റെ കള്ളക്കളിയുണ്ടെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക