ബിജെപി ഓഫിസ് ആക്രമണം: കാഴ്ചക്കാരായി നിന്ന പൊലീസുകാർക്ക് സസ്പെൻഷൻ

വെള്ളി, 28 ജൂലൈ 2017 (11:33 IST)
തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള ആക്രമണം നോക്കി നിന്ന പൊലീസുക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് പുലർച്ചെ സുരക്ഷാജോലിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയാണു  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 
 
കമ്മിറ്റി ഓഫിസിന് മുന്നില്‍ കാവല്‍ക്കാരായി പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ തളളിമാറ്റിയും മര്‍ദിച്ചുമാണ് ആക്രമണം നടത്തിയതെന്നും ഒരു പൊലീസുകാരന്‍ മാത്രമാണ് ആക്രമണത്തെ എതിര്‍ത്തതെന്നും ബിജെപി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. 
 
അക്രമികളെ തടഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍, പരിക്കേറ്റ് ചികിത്സയിലാണ്. മറ്റു പൊലീസുകാര്‍ വെറുതെ കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നുട്ടുണ്ട്. 
 
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനു ഐപി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ബിജെപി ആരോപിക്കുന്നു. 
 
അതേസമയം, സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. 450 പൊലീസുകാരെയാണ് വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. പ്രധാനകേന്ദ്രങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും  കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനു പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

വെബ്ദുനിയ വായിക്കുക