പൊമ്പിളെ ഒരുമയ്ക്കെതിരായ വിവാദ പരാമര്‍ശം; എം എം മണിക്കെതിരായ കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (13:43 IST)
മൂന്നാറില്‍ പൊമ്പിളൈ ഒരുമയ്ക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാൻ തീരുമാനം. ഉത്തർപ്രദേശിലെ ബുലന്ദ്ശര്‍ ഇരകളെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനോടൊപ്പമാണ് ഈ കേസും സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസാണ് പരാതി ഭരണഘടനാ ബെഞ്ചിന് വിട്ടത്. 
 
അടിമാലിയിലെ ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശം. പെമ്പിളൈ ഒരുമ വന്നു... അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു അന്ന് പണി. ഒരു ഡിവൈഎസ്പിയും അവരുടെ കൂടെ ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാവുന്ന കാര്യമാണെന്നും മണി പ്രസംഗിച്ചിരുന്നു.
 
അതേസമയം, എം.എം മണിയുടെ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളിയിരുന്നു. ആരുടേയും സ്വഭാവം മാറ്റാന്‍ കഴിയില്ലെന്ന പരാമര്‍ശത്തോടെയായിരുന്നു കോടതി മന്ത്രി മണിയുടെ പെമ്പിളൈ ഒരുമക്കെതിരായ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയതും തളളിയതും. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. 

വെബ്ദുനിയ വായിക്കുക