ചന്ദന ലേലത്തിനൊരുങ്ങി മറയൂർ

ഞായര്‍, 9 ജൂലൈ 2017 (17:28 IST)
ലോക പ്രസിദ്ധമായ മറയൂർ ചന്ദനം ലേലം കൊല്ലുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യാപാരികൾക്കൊപ്പം ഇത്തവണ  ഹോങ്കോങ്ങിൽ നിന്ന് പോലും ആളുകൾ എത്തിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ചന്ദന വേര് ഉൾപ്പെടെ ഒട്ടാകെ  69000 ടൺ ചന്ദനമാണ് വരുന്ന ആഴ്ച നടക്കാനിരിക്കുന്ന ലേലത്തിൽ വയ്ക്കുന്നത്. ജൂലൈ പന്ത്രണ്ട്, പതിമൂന്ന് തീയതികളിലാണ് ചന്ദന ലേലം നടക്കുന്നത്. ലേലത്തിലൂടെ മാത്രമാണ് മറയൂർ ചന്ദനം വിൽക്കുക. അതെ സമയം ഗുരുവായൂർ ദേവസ്വത്തിന് ആവശ്യമായ ചന്ദനം മാത്രം നിശ്ചിത വിലയ്ക്ക് നൽകണം എന്നതാണ് കലാകാലങ്ങളായുള്ള  ചട്ടം. 
 
ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാർ മറയൂർ ചന്ദനം ലേലം ചെയ്യാൻ തയ്യാറായിരിക്കുന്നത്. കർണ്ണാടകയിലെ ഒരു പ്രമുഖ സോപ്പ് നിർമ്മാണ കമ്പനിയും ഉത്തരേന്ത്യൻ പ്രമുഖരും മറയൂർ ചന്ദനം ലേലത്തിൽ സ്വന്തമാക്കാനായി കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. ഔഷധ, സന്ദര്യ വർധക, സോപ്പ് നിർമ്മാണ കമ്പനികൾക്കുള്ള മേന്മയേറിയ ചന്ദനമാണ് മറയൂരിലേത്.
 
ഏറ്റവും ആവശ്യക്കാരുള്ള മികച്ച ചന്ദനമായ ബാഗ്രിദാദ് വിഭാഗവും ലേലത്തിനുണ്ട്. ഇത് മാത്രം19750   ടൺ ഉണ്ട്. ഇതിനൊപ്പം തൈലം കൂടുതൽ ലഭിക്കുന്ന  30 ചന്ദന വേരുകളും  ലേലത്തിന് വച്ചിട്ടുണ്ട്. ചന്ദന വേരിനു കിലോയ്ക്ക് പന്ത്രണ്ട് ലക്ഷത്തിലധികം വിലമതിക്കും.  ലോട്ടുകളായി  അട്ടിയിട്ടിരിക്കുന്ന ചന്ദനത്തിനു കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചന്ദന ലേലത്തിലൂടെ സർക്കാരിന് കോടികളാണ് ലഭിക്കുക.

വെബ്ദുനിയ വായിക്കുക