അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കും, അക്രമങ്ങള്‍ ആവർത്തിക്കില്ലെന്ന് യോഗത്തില്‍ ധാരണയായി: മുഖ്യമന്ത്രി

തിങ്കള്‍, 31 ജൂലൈ 2017 (12:20 IST)
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലുണ്ടായ രാഷ്ട്രീയ സംഘർഷം ഒരാളുടെ ജീവനെടുത്ത പശ്ചാത്തലത്തിൽ ചേർന്ന സമാധാന യോഗത്തിലാണ് അക്രമം പടരുന്നത് തടയാൻ നേതൃതലത്തിൽ തീരുമാനമായത്. 
 
ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തരത്തിലുള്ള അക്രമസഭവങ്ങളില്‍ നിന്നും അണികള്‍ വിട്ടു നില്‍ക്കണം. തിരുവനന്തപുരത്ത് ഓഗസ്റ്റ് ആറിന് വൈകുന്നേരം സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും  തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
മുഖ്യമന്ത്രിയെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രിയും കോടിയേരിയും കുമ്മനവും മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വിശദീകരിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക