നേരിട്ടുള്ള അടിയേക്കാള്‍ ഭയങ്കരമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് കിട്ടുന്ന വിമര്‍ശനമെന്ന് അനുഭവമുള്ളവര്‍ക്ക് അറിയാം. കിട്ടിത്തുടങ്ങിയാല്‍ പിന്നെയത് നില്‍ക്കില്ല. വഴിയില്‍ പോകുന്നവനും അടിവാങ്ങുന്നവനിട്ട് ഒന്നുകൊടുക്കുന്ന പഴയ ആ സ്വഭാവം തന്നെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും തുടരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കിലെ സജീവ സാന്നിധ്യമായ കുന്നുകുളം എംഎല്‍എ ബാബു എം പാലിശ്ശേരിക്ക് ഈയടുത്ത ദിവസം ഇത്തരമൊരു അനുഭവമുണ്ടായി.
വിഎസിനെ പേരെടുത്ത് പറയാതെ ‘കുലംകുത്തി’യെന്ന് ആക്ഷേപിച്ചതിനാണ് പാലിശ്ശേരിക്ക് വിമര്‍ശനപ്പെരുമാരി ഏറ്റുവാങ്ങേണ്ടി വന്നത്. പാലിശ്ശേരിയുടെ ഭൂതകാലത്തെ ചിലത് പോലും തോണ്ടിയെടുത്ത് കൊണ്ടുവന്ന് കമന്റിട്ടുകൊണ്ട് വിഎസ് അനുകൂലികള്‍ ആഞ്ഞടിച്ചതോടെ പാലിശ്ശേരി പോസ്റ്റ് ഡെലീറ്റ് ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. കമന്റുകളായി വന്നുനിറഞ്ഞവയില്‍ എറെയും രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങളായിരുന്നു.
“കുലംകുത്തി എന്നാല്‍ സ്വന്തം കുലത്തെ പുറകില്‍ നിന്നും കുത്തുന്നവന്‍ എന്നര്‍ത്ഥം. സി പി ഐ എമ്മിന്റെ യഥാര്‍ത്ഥ കുലംകുത്തി സംസാരിച്ചു തുടങ്ങി. പക്ഷേ പഴയപോലെയല്ല. ജനങ്ങള്‍ക്കെല്ലാം മനസ്സിലാവുന്നുണ്ട്. നിര്‍ണ്ണായകമായ പ്രതിസന്ധിഘട്ടത്തില്‍.. ഓ.. ഈ ചതി.. ഓ.. യൂ ടൂ ബ്രൂട്ടസ്സ്” എന്നായിരുന്നു പാലിശ്ശേരിയിട്ട പോസ്റ്റ്. പോസ്റ്റിട്ട് മിനിറ്റുകള്‍ക്കകം കടുത്ത വിമര്‍ശനങ്ങള്‍ വന്നുനിറയാന്‍ തുടങ്ങി.
എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ വധിച്ച കേസില്‍, പട്ടാമ്പി സംസ്കൃത കോളെജില്‍ പഠിക്കുമ്പോള്‍ എബിവിപി പ്രവര്‍ത്തകനായിരുന്ന ബാബു എം പാലിശ്ശേരി പ്രതിയായിരുന്നു എന്ന ആരോപണവും കമന്റായി വന്നുനിറഞ്ഞു. ഇതാണോ പോസ്റ്റ് ഡെലീറ്റുചെയ്യാന്‍ പാലിശ്ശേരിയെ പ്രേരിപ്പിച്ചത് എന്നറിയില്ല.