പ്രായം തളർത്തുന്നു: ഐപിഎല്ലിൽ ചെന്നൈയും ധോണിയും കിതക്കുമ്പോൾ

ശനി, 3 ഒക്‌ടോബര്‍ 2020 (11:13 IST)
ഐപിഎല്ലിൽ പ്രതിഭകളുടെ ഒരു വലിയ നിര സ്വന്തമായുണ്ടെങ്കിലും ആദ്യ പോരാട്ടങ്ങൾ പിന്നിടുമ്പോൾ ലീഗിൽ അവസാനക്കാരായി ചെന്നൈ സൂപ്പർ കിങ്‌സ്. വയസ്സൻ പടയെന്ന വിമർശനങ്ങൾക്ക് അതേ രീതിയിൽ ബാറ്റ് കൊണ്ട് മറുപടി നൽകിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്‌സ് പതിവിന് വിപരീതമായി കിതക്കുന്ന കാഴ്‌ച്ചയാണ് പതിമൂന്നാമത് ഐപിഎൽ സീസണിൽ കാണാനു‌ള്ളത്. ചെന്നൈയുടെ നായകനായ ധോണി നായകൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും തളരുന്ന കാഴ്‌ച്ചയാണ് ഈ ഐപിഎൽ നൽകുന്നത്.
 
വിക്കറ്റുകൾക്കിടയിലെ അനായാസമായ ഓട്ടത്തിന് പേരുകേട്ട ധോനി അവസാന ഓവറുകളിൽ കിതക്കുന്ന കാഴ്‌ച്ചയും ഈ ഐപിഎല്ലിൽ നമുക്ക് മുന്നിലെത്തി. ഒരു തലമുറയുടെ നായകനാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറുമായ ധോണി പലപ്പോഴും പന്ത് കണക്‌ട് ചെയ്യാൻ പോലും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ശാരീരികമായ അവശതകൾ ധോണിയെ ബാധിക്കുന്നതും ഇത്തവണ പ്രകടമാണ്.
 
ഐപിഎല്ലിലെ മെല്ലെപോക്കിൽ മുരളി വിജയിനെ ഒഴിവാക്കിയിട്ടും കാര്യമായി യാതറു മാറ്റവും ചെന്നൈ നിരയ്‌ക്ക് സംഭവിച്ചിട്ടില്ല. പഴയ പടക്കോപ്പുകളിൽ കാര്യമായ തീ അവശേഷിക്കാത്തതും ടീമിന്റെ എഞ്ചിനായ സുരേഷ് റെയ്‌നയുടെ അഭാവവും ചെന്നൈയെ കാര്യമായി തളർത്തുന്നുണ്ട്.  സൂപ്പർ ഫീൽഡർ എന്ന് പേര് കേട്ട രവീന്ദ്ര ജഡേജ പോലും ക്യാച്ചുകൾ കൈവിടുന്നതും ഇത്തവണ കാണേണ്ടതായി വന്നു.  അതേസമയം സൂപ്പർ കിങ്‌സ് അവസാനം തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ 2014ൽ തിരിച്ചുവരവിലൂടെ പ്ലേ ഓഫിലെത്താൻ ടീമിനായിരുന്നു. എന്നാൽ ഇത്തവണ തിരയൊഴിഞ്ഞ പടക്കോപ്പുകളുമായി പ്ലേ ഓഫ് ക‌ളിക്കാനുള്ള ചെന്നൈയുടെ സാധ്യതകൾ വിദൂരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍