കുറെ റൺസും ഓറഞ്ച് ക്യാപ്പും ഉണ്ടായാലും ഐപിഎൽ വിജയിക്കണമെന്നില്ല, ആർസിബിയെയും കോലിയേയും പിന്നെയും ചൊറിഞ്ഞ് അമ്പാട്ടി റായുഡു

അഭിറാം മനോഹർ

തിങ്കള്‍, 27 മെയ് 2024 (16:19 IST)
ഐപിഎല്‍ അവസാനിച്ചും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ താരം അമ്പാട്ടി റായുഡു. ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 8 വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയ ശേഷമായിരുന്നു റായുഡുവിന്റെ വിമര്‍ശനം. ടീമിന്റെ ഒന്നിച്ചുള്ള പ്രകടനമാണ് ടീമിന് കിരീടം നേടികൊടുക്കുന്നതെന്നും ഓറഞ്ച് ക്യാപ്പ് ലഭിച്ചെന്ന് കരുതി കപ്പെടുക്കാനാവില്ലെന്നും റായുഡു പറഞ്ഞു.
 
 എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായെങ്കിലും സീസണില്‍ 700ലധികം റണ്‍സുമായി ഐപിഎല്ലിന്റെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ കോലിയ്ക്ക് സാധിച്ചിരുന്നു. കൊല്‍ക്കത്തയ്ക്ക് അഭിനന്ദനങ്ങള്‍. സുനില്‍ നരെയ്ന്‍,ആന്ദ്രേ റസല്‍,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം മികച്ച പ്രകടനങ്ങളിലൂടെ കിരീടനേട്ടത്തില്‍ പങ്കാളികളായി. ഇങ്ങനെയാണ് ഐപിഎല്‍ വിജയിക്കേണ്ടത്. അല്ലാതെ ഓറഞ്ച് ക്യാപ്പ് കൊണ്ട് ആര്‍ക്കും ഐപിഎല്‍ ലഭിക്കില്ല. പ്രധാനതാരങ്ങളെല്ലാം 300+റണ്‍സെല്ലാം സംഭാവന ചെയ്യുമ്പോഴാണ് ടീമുകള്‍ വിജയിക്കുന്നത്. റായുഡു പറഞ്ഞു.
 
 നേരത്തെയും ആര്‍സിബിക്കെതിരെ വിമര്‍ശനവുമായി റായുഡു രംഗത്ത് വന്നിരുന്നു. ടീം മാനേജ്‌മെന്റ് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് 17 വര്‍ഷമായിട്ടും ആര്‍സിബിക്ക് കിരീടം നേടാനാവത്തതെന്ന് റായുഡു തുറന്നടിച്ചു. അടുത്ത മെഗാതാരലേലത്തിലെങ്കിലും മികച്ച ടീമിനെ ഉണ്ടാക്കാന്‍ ആര്‍സിബി ശ്രമിക്കണമെന്നും റായുഡു വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍