ഫ്ലോറിഡയും ടെക്‌സാസും ട്രംപ് പിടിച്ചു, ജോ ബൈഡന് മുൻതൂക്കം നഷ്‌ടമാകുന്നു

ബുധന്‍, 4 നവം‌ബര്‍ 2020 (12:34 IST)
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടി ഡൊണാൾഡ് ട്രംപ്. ജോ ബൈഡന് മികച്ച വിജയം നേടാനാവുമെന്ന അഭിപ്രായ സർവേകളെയും കൊറോണ സൃഷ്‌ടിച്ച പ്രതിസന്ധിയേയും മറികടന്നാണ് ട്രംപ് കുതിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ട്രംപ് അധികാരം നിലനിർത്താനുള്ള സാധ്യതയാണ് തെളിയുന്നത്.
 
നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഫ്‌ലോറിഡയില്‍ ട്രംപ് ആണ് മുന്നേറുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് കരുതപ്പെടുന്ന ഫ്ലോറിഡയിൽ ട്രംപ് പരാജയപ്പെടുകയാണെങ്കിൽ ഭരണം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ജോര്‍ജ്ജിയയിലും ട്രംപിന് തന്നെയാണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയില്‍ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു. 
 
19 സംസ്ഥാനങ്ങളില്‍ ബൈഡനും 17 സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും ലഭിച്ചതായാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍